Thursday, August 7, 2014

നീ മാപ്പര്‍ഹിക്കുന്നില്ല പുരോഹിതാ!




നീ മാപ്പര്‍ഹിക്കുന്നില്ല പുരോഹിതാ!
                                 (ജോജോ മണിമല) . 
Courtesy: http://www.assisijeevan.com/Magazine/index.php
             
ചിരന്തന വിചിന്തനത്തിനുശേഷം കാലം ചോദിക്കുമ്പോള്‍ 
നിന്റെ പൊക്കണത്തില്‍ എന്തുണ്ട് ചരിത്രത്തിനു നല്കാന്‍?
നിനക്കു നല്കപ്പെട്ട കരുതലും തണലും
ആദിവാസിയുടെ തുളവീണ നിക്കറുകാരന് നല്‍കിയിരുന്നെങ്കില്‍ 
ജയിലില്‍ തൂക്കുമരത്തിനു ദിനമെണ്ണുന്നവന് ലഭ്യമായിരുന്നെങ്കില്‍
ഒരു ഗണികയുടെ ഇടറിപ്പോയ ജീവിതവഴിയില്‍ വെളിച്ചമായിരുന്നെങ്കില്‍എന്നേ അവരീ ചരിത്രത്തിന്റെ ഗതി 180 ഡിഗ്രി തിരിച്ചേനേ!
നിനക്കു മാപ്പില്ല പുരോഹിതാ, നീ മാപ്പര്‍ഹിക്കുന്നില്ല!

നിനക്കു നല്കപ്പെട്ടതെല്ലാം കൂടിപ്പോയി
എന്റെ പൊന്നുമക്കള്‍ ഈ ലോകനരകത്തീയിലെരിയുമ്പോള്‍ 
അവര്‍ക്കൊരു സ്വര്‍ഗം പണിയാതിരിക്കാനെനിക്കാവില്ല 
നിനക്കുള്ള ശിക്ഷ ഒരുക്കാതിരിക്കാനും.
വാകൊണ്ടും വാക്കുകൊണ്ടും വണക്കമാസംകൊണ്ടും
ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ
സങ്കീര്‍ത്തനങ്ങള്‍ എനിക്കിന്നരോചകമാണ്
എന്റെ പെണ്‍കുഞ്ഞിന്റെ മാനമല്ല, വിശുദ്ധി കൊത്തിപ്പറിച്ച്
വഴിയോരക്കഴുകന്മാര്‍ വിരുന്നുണ്ണുന്നു, ഒപ്പം നീയും.

എന്റെ ജീവന്റെ ആദ്യസ്പന്ദനത്തില്‍ തന്നെ കഠാരയും 
കടലുപ്പുംകൊണ്ടെന്റെ കുഞ്ഞിളം നെഞ്ചു കീറുന്നു
ക്യാന്‍സര്‍ കടിച്ചുപറിച്ചെന്റെ മക്കള്‍ക്കു പേ പിടിക്കുന്നു
വേദന കടിചിറക്കാനാവാതെ തമ്പാക്കുവച്ചെന്റെ
യുവത്വത്തിന്റെ മുഖത്ത് ആസിഡ്തുള വീഴുന്നു.
ചൊറിഞ്ഞുചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ
ഇടംവലം കാലുകള്‍ പൊട്ടുന്നു
ഇനിയും ഞാന്‍ പൊറുക്കണോ? ഇനിയും ഞാന്‍ ക്ഷമിക്കണോ?

ഇല്ലാ, അണുബോംബും ആറ്റംബോംബുമല്ല
കടുത്ത ഭൂമികുലുക്കവും അഗ്നിപര്‍വതസ്ഫോടനവുമല്ല
കരയെ കടലെടുക്കട്ടെ, മരുഭൂമിയെരിഞ്ഞുതീരട്ടെ
ഉഷ്ണംമൂത്ത് ഭൂമി വിയര്‍ത്തുകുളിക്കട്ടെ!

നീ നരകമായി രൂപാന്തരപ്പെടുത്തുന്ന എന്റെ പറുദീസയില്‍നിന്ന് ചാക്കുടുക്കാതെ, ചാരംപൂശാതെ, 
ഒരു കുഞ്ഞോ കുരുന്നോ
നിന്റെ വംശത്തില്‍നിന്നു രക്ഷപ്പെടില്ല, തീര്ച്ച!
പ്രവൃത്തിയിലേയ്ക്ക്, ഇടപെടലുകളിലേയ്ക്ക് നീ നിന്റെ ഊര്‍ജ്ജപ്രവാഹങ്ങളെ തിരിച്ചുവിടുന്നില്ലെങ്കില്‍ 
മദം അണപൊട്ടിയൊഴുക്കുക ജലബോംബുകളാവില്ല
അഗ്നിയും ഗന്ധകവും മഞ്ഞുമലകളുമായിരിക്കും
നീയും നിന്റെ കുലവും തല മുണ്ഡനംചെയ്ത്
സ്വയം വിനീതരാവുക, ഭൂമിയോളം കുനിഞ്ഞ് മാപ്പിരക്കുക
അഹങ്കാരത്തിന്റെ ബാബേല്‍ പള്ളിപണി ഉപേക്ഷിക്കുക
ഹൃദയങ്ങള്‍കൊണ്ടും കരങ്ങള്‍കൊണ്ടും ദേവാലയം പണിയുക

വരൂ കുഞ്ഞേ, നമുക്കേദനിലെയ്ക്ക് മടങ്ങിപ്പോയി
വള്ളിക്കുടിലില്‍ പൂങ്കുരുവിയുടെ ഗാനം കേട്ട്
ഒരു കപ്പു ചായ കുടിക്കാം ...

No comments:

Post a Comment