Sunday, March 30, 2014

ഭരണത്തിന്‍െറ നേട്ടം ലഭിക്കുന്നത് സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം -വി. മുരളീധരന്‍



ഭരണത്തിന്‍െറ നേട്ടം ലഭിക്കുന്നത് സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം
Published on Sun, 03/30/2014 - 08:45 ( 53 min 55 sec ago)
വി. മുരളീധരന്‍ /ബിജു ചന്ദ്രശേഖര്‍

Courtesy Madhyamam.com
mangalam malayalam online newspaper
വി. മുരളീധരന്‍
ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ മുഖം എന്തുകൊണ്ട് മാറുന്നില്ല?
ബി.ജെ.പി ഒരിക്കലും ന്യൂനപക്ഷ വിരുദ്ധമല്ല. ബി.ജെ.പിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതില്‍ ഇടത്-വലതു മുന്നണികള്‍ വിജയിച്ചുവെന്ന് സമ്മതിക്കേണ്ടിവരും. അതാണ് ബി.ജെ.പിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കയുടെ പ്രധാന കാരണവും. കേരളത്തിലും കേന്ദ്രത്തിലും ന്യൂനപക്ഷവിരുദ്ധമായ ഒരു നിലപാടും ബി.ജെ.പി കൈക്കൊണ്ടിട്ടില്ല. ബി.ജെ.പി ഭരിച്ചിരുന്ന കാലത്താണ് ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള നിരവധി സ്ഥാപനങ്ങള്‍ ലഭിച്ചത്. ബി.ജെ.പി ഒരിക്കലും മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയിട്ടില്ല. കേരളത്തില്‍ ഭൂരിപക്ഷത്തിനോട് അനീതിയുണ്ടാകുമ്പോള്‍ ശബ്ദിക്കാന്‍ ബി.ജെ.പിയല്ലാതെ മറ്റാരുമില്ല. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ അനീതിയുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ നിരവധി പേരാണ് രംഗത്തത്തെുന്നത്. ഭൂരിപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നുവെന്നുവെച്ച് ന്യൂനപക്ഷങ്ങളോട് ബി.ജെ.പിക്ക് ഒരു വിവേചനവുമില്ല. അങ്ങനെ വിവേചനം കാണിച്ചിരുന്നുവെങ്കില്‍ എ.പി.ജെ. അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ പ്രസിഡന്‍റാകുമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍പോലും നല്‍കാതെ മതത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാണ് ഇടത്-വലതു മുന്നണികള്‍. കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുന്നിടത്താണ് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ കൂടുതലെന്ന് സച്ചാര്‍ കമീഷന്‍തന്നെ ചൂണ്ടിക്കാട്ടിയതുമാണ്. നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത്തിലുള്‍പ്പെടെ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളൂ.
എന്നിട്ടും ഭൂരിപക്ഷത്തിന്‍െറ പിന്തുണ കേരളത്തില്‍ ബി.ജെ.പിക്ക് ലഭിക്കാത്തതെന്താണ്?
നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷ സമുദായ സംഘടനകള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍ മാത്രമാണ് അവര്‍ സമദൂരനിലപാട് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസും സി.പി.എമ്മും ബി.ജെ.പിയെ ന്യൂനപക്ഷവിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ അതിന്‍െറ ഭാഗമായി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലാകും അവര്‍ അത്തരമൊരു നിലപാട് കൈക്കൊള്ളുന്നത്. എന്നാല്‍, സമുദായ നേതാക്കള്‍ എതിര്‍പ്പ് കാണിച്ചാലും അണികള്‍ ബി.ജെ.പിക്ക് മതിയായ പിന്തുണ നല്‍കുന്നുണ്ട്. അതാണ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് കാരണവും. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു മുന്നണിയുണ്ടാകണമെങ്കില്‍ ബി.ജെ.പിയുടെ നയങ്ങള്‍ പിന്തുണക്കുന്നവരായിരിക്കണം അതിലുള്‍പ്പെടുന്ന പാര്‍ട്ടികള്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ വോട്ടുരാഷ്ട്രീയത്തെ പിന്തുണക്കുന്നവരാണ് കേരളത്തിലെ പ്രാദേശിക പാര്‍ട്ടികള്‍. അതിനാല്‍ മാത്രമാണ് മുന്നണിയുണ്ടാക്കാന്‍ സാധിക്കാത്തതും.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന അജണ്ട?
ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ദേശീയ വിഷയങ്ങള്‍തന്നെയാണ് ബി.ജെ.പി പ്രധാന വിഷയങ്ങളാക്കി അവതരിപ്പിക്കുന്നത്. അതില്‍ പ്രാദേശിക വിഷയങ്ങളും കടന്നുവരും. വിലക്കയറ്റം, അഴിമതി, ഭീകരവാദികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട്, സര്‍ക്കാറിന്‍െറ നിശ്ചലാവസ്ഥ, കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് എന്നിവയൊക്കെ പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് എന്ന നിലക്ക് കോണ്‍ഗ്രസ്-ബി.ജെ.പി മത്സരമാണ് നടക്കുന്നത്. അവിടെ ഇടതുപാര്‍ട്ടികള്‍ക്ക് റോളില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുകയും മോദിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന നയത്തില്‍ കേന്ദ്രത്തിലത്തെി കോണ്‍ഗ്രസിനെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുപാര്‍ട്ടികളുടേത്. ഈ ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്താലും ഗുണം ഒരുപോലെയാണെന്നും അതിനാല്‍ സുസ്ഥിരഭരണത്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നുമുള്ള അപേക്ഷയാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ നടത്തുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ കേരളത്തെ ഭീകരവാദികള്‍ സുരക്ഷിത താവളമാക്കിയിട്ടും സി.പി.എം ഒരക്ഷരം പറയുന്നില്ല. കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും നയങ്ങളില്‍ വ്യത്യാസമില്ല. ബി.ജെ.പിയാണ് വ്യത്യസ്തം. അക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ്, സി.പി.എം എങ്ങനെ ബി.ജെ.പിക്ക് ദോഷമാകുന്നു?
കേരളത്തിന് വലിയ പുരോഗതിയുണ്ടാകുന്നുവെന്നാണ് ഇരുമുന്നണികളും ഭരണത്തിലിരിക്കുമ്പോള്‍ അവകാശപ്പെടുന്നത്. എന്നാല്‍, സംഘടിത മതവിഭാഗങ്ങള്‍ മാത്രമാണ് ഇവിടെ വളരുന്നത്. പിന്നാക്കവിഭാഗങ്ങളും സാമ്പത്തിക അവശതയനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. സംഘടിത ശക്തികളാണ് ഇരുമുന്നണികളുടെയും നയങ്ങള്‍ നിശ്ചയിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വ്യാപക അഴിമതി നടന്നിട്ടും അതിനെതിരെ പ്രതികരിക്കാന്‍പോലും സി.പി.എം തയാറാകുന്നില്ല. അവരുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള രഹസ്യനീക്കങ്ങള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ജയിക്കുമെന്ന സാഹചര്യമുണ്ടാകുമ്പോള്‍ അയാളെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും കൈകോര്‍ക്കുന്ന സാഹചര്യം ഇവിടെയുണ്ട്. എന്നാല്‍, ജനാഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി വോട്ട് അഡ്ജസ്റ്റ്മെന്‍റ് നടത്താന്‍ എത്രനാള്‍ കഴിയും. ഒരുനാള്‍ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് അഭിപ്രായം പ്രകടിപ്പിക്കും. അത് ഈ തെരഞ്ഞെടുപ്പില്‍തന്നെ വ്യക്തമാകുകയും ചെയ്യും.
തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് സര്‍ക്കാറിന്‍െറ വിലയിരുത്തലാകുമെന്നാണല്ളോ മുഖ്യമന്ത്രി പറയുന്നത്?
കേന്ദ്ര സര്‍ക്കാറിന്‍െറ നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് ഉമ്മന്‍ ചാണ്ടി അങ്ങനെ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മാത്രം ചര്‍ച്ചചെയ്താല്‍ നൂറില്‍ പൂജ്യം മാര്‍ക്ക് മാത്രമേ കോണ്‍ഗ്രസിന് കിട്ടൂ. കേരള സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ചര്‍ച്ചചെയ്താല്‍ പത്തോ ഇരുപതോ മാര്‍ക്ക് കിട്ടുമെന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്. എന്നാല്‍, ദേശീയപ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം മാത്രം നടത്താനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
ബി.ജെ.പിയുടെ കേരളത്തിലെ പ്രകടനം?
സംസ്ഥാനത്ത് ബി.ജെ.പി മികച്ച പ്രകടനമാകും ഇക്കുറി കാഴ്ചവെക്കുക. വോട്ടിങ് ശതമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. സംഘടനാപരമായ പ്രശ്നങ്ങളൊന്നും ഇപ്പോള്‍ പാര്‍ട്ടിയെ അലട്ടുന്നില്ല. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് വലിയൊരു മുന്നേറ്റം ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ നടത്തും. ഇരുമുന്നണികള്‍ക്കുമെതിരായ അസംതൃപ്തി ജനങ്ങള്‍ക്കിടയിലുണ്ട്. അത് ബി.ജെ.പിക്ക് അനുകൂലമാകും. ആര്‍.എസ്.എസിന്‍െറ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചേക്കാം. ആര്‍.എസ്.എസും ബി.ജെ.പിയുമായി ഗാഢ ബന്ധമാണുള്ളത്. എന്നുകരുതി തെരഞ്ഞെടുപ്പിലോ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ പാര്‍ട്ടിയുടെ ദൈനംദിന കാര്യത്തിലോ ആര്‍.എസ്.എസ് ഇടപെടാറില്ല. മറ്റു തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തിന് അപകടകരമായ അഴിമതി, ഛിദ്രശക്തികള്‍ എന്നിവക്ക് മാറ്റംവരണമെന്നും അതിനായി വോട്ട് ചെയ്യണമെന്നുമുള്ള പ്രഖ്യാപനം മാത്രമാണ് ആര്‍.എസ്.എസ് നടത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയപ്രശ്നങ്ങളില്‍ ബി.ജെ.പി കൈക്കൊണ്ട നിലപാടുകള്‍ അനുകൂലമാകുകയും ചെയ്യും.

No comments:

Post a Comment