Thursday, May 8, 2014

ഫാ. ഗോവിന്ദച്ചാമി

ഫാ.ഗോവിന്ദച്ചാമി
ഫാ. ഗോവിന്ദച്ചാമി
:: Berlytharangal ::

ഫാ.ഗോവിന്ദച്ചാമി  "ഞാന്‍ നിന്നോട് ചെയ്തത് ആരോടും മിണ്ടിപ്പോകരുത്‌.  അങ്ങനെ ചെയ്യുന്നത് ഒരു വൈദികനെ അവഹേളിക്കുകയായിരിക്കും."

വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.
വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ചന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ചന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട വരെ  പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു.
പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.
നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.
കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.
ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.
സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.
Courtesy:  Zach Nedunkanal znperingulam@gmail.com

http://berlytharangal.com/2014/04/25/%E0%B4%AB%E0%B4%BE-%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AE%E0%B4%BF/


No comments:

Post a Comment