Monday, July 30, 2012

വനിതാ പ്രൊഫസര്‍ക്ക് ഭീഷണി

അഭയ കേസ് സാക്ഷിയായ വനിതാ പ്രൊഫസര്‍ക്ക് ഭീഷണി 
TUESDAY, JULY 24, 2012      
കൊച്ചി: അഭയ കേസിലെ സാക്ഷിയായ വനിതാ പ്രൊഫസറെ പ്രതികളുമായി ബന്ധപ്പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിബിഐ ഇടപെട്ടു. 
സാക്ഷിയായ ബിസിഎം കോളേജിലെ മുന്‍ പ്രൊഫസര്‍ കെ.സി. ത്രേസ്യാമ്മയ്ക്ക് ഇത്തരത്തില്‍ ഭീഷണി ഉണ്ടാവാതിരിക്കാന്‍ പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ കൊച്ചി ഓഫീസ് പെടുത്തിയിട്ടുണ്ട്. 
കോളേജിലെ മലയാളം പ്രൊഫസറായിരുന്നു കെ.സി. ത്രേസ്യാമ്മ. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ഇതേ കോളേജില്‍ അധ്യാപകരായിരുന്നു. പൂതൃക്കയില്‍ പ്രൊഫ. ത്രേസ്യാമ്മയുടെ അതേ വകുപ്പിലായിരുന്നു. രണ്ട് പ്രതികള്‍ക്കെതിരെയും സിബിഐക്ക് പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐയുടെ ഭാഗത്ത് നിന്നുള്ള സാക്ഷിയാണ് അവര്‍. 
കോട്ടയം ജില്ലയില്‍ നീണ്ടൂരിലാണ് പ്രൊഫ. ത്രേസ്യാമ്മ താമസിക്കുന്നത്. മൂന്ന് പ്രതികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയ സിഡിയുടെ ഉള്ളടക്കം ടിവിയിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രൊഫ. ത്രേസ്യാമ്മയ്ക്ക് എതിരെ ചിലര്‍ കൂടുതലായി തിരിയാന്‍ തുടങ്ങിയത്. അതില്‍ ഒന്ന് തന്റെ സ്വന്തം സഹോദരനായ തോമസ് ആണെന്നും പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. 
ഇങ്ങനെയിരിക്കെയാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘം പോലീസുകാര്‍ യൂണിഫോമില്‍ തന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വന്ന് ശല്യമുണ്ടാക്കിപ്പോയതെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. പോലീസ് വന്നതിന് കാരണം എന്തെന്നറിയില്ല. 
ഇതേ തുടര്‍ന്ന് പ്രൊഫ. ത്രേസ്യാമ്മ കൊച്ചി സിബിഐയില്‍ പരാതിപ്പെട്ടു. പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ പെടുത്തിക്കഴിഞ്ഞു. 
രണ്ട് വൈദികരെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് സിബിഐയില്‍ പറഞ്ഞിട്ടുള്ളത്. നിര്‍ഭയമായി അത് എവിടെയും താന്‍ പറയുമെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. 
അഭയ കൊല്ലപ്പെട്ട ദിവസം താന്‍ കോണ്‍വെന്റില്‍ പോയിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ മൃതദേഹം കോണ്‍വെന്റില്‍ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. തുണി നീക്കി അഭയയുടെ മുഖം തനിക്ക് കാണിച്ചുതന്നത് പ്രൊഫ. പൂതൃക്കയിലായിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ ഓര്‍മിക്കുന്നു.
മാതൃഭൂമി റിപ്പോര്‍ട്ട്‌ 

No comments:

Post a Comment