Tuesday, July 22, 2014

പൈങ്കുളം മാനസിക ആരോഗ്യകേന്ദ്രത്തിനെതിരെ അന്വേഷണം വേണം


വിവാഹിതനായതിനു വൈദികനെ മനോരോഗ കേന്ദ്രത്തിലാക്കിയെന്ന്‌

Story Dated: Tuesday, July 22, 2014 01:25
- See more at: http://www.mangalam.com/print-edition/keralam/209162#sthash.HyYT7b4z.s9xfGNw4.dpuf

തൊടുപുഴ: വിവാഹിതനായതിന്റെ പേരില്‍ വൈദികനെ ബന്ധുക്കള്‍ മനോരോഗ ആശുപത്രിയില്‍ അടച്ചെന്നു പരാതി. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ പൈങ്കുളം മാനസിക ആരോഗ്യകേന്ദ്രത്തിനു മുമ്പില്‍ ഭാര്യയുടെ കുത്തിയിരുപ്പു സമരം. ആലുവയിലെ ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലെ സെമിനാരിയിലെ വൈദികനും വൈപ്പിന്‍ സ്വദേശി സുറുമി എന്ന മേരിയുമായുള്ള വിവാഹം എറണാകുളം രജിസ്‌ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ മേയ്‌ 31-നു നടന്നിരുന്നു. തുടര്‍ന്ന്‌ ഇരുവരും ബംഗളൂരുവിലേക്ക്‌ പോയി. എന്നാല്‍ വൈദികനെ കാണാനില്ലെന്ന്‌ കാട്ടി സന്യാസിസഭയും ബന്ധുക്കളും നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ഇരുവരെയും പോലീസ്‌ നാട്ടിലെത്തിച്ചു. ഒരുമിച്ച്‌ ജീവിക്കാനാണു തീരുമാനമെന്ന നിലപാട്‌ ഇവര്‍ പോലീസിനെ അറിയിച്ചതോടെ ബന്ധുക്കളും സഭയും പരാതി പിന്‍വലിക്കുകയും ദമ്പതികള്‍ ബംഗളുരുവിലേക്കു മടങ്ങുകയും ചെയ്‌തു.
എന്നാല്‍ അടുത്തിടെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ കൊച്ചിയിലെത്തിയ വൈദികനെ കാണാതായി. ഭാര്യ മേരി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ തൃപ്പൂണിത്തറ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വൈദികന്‍ പൈങ്കുളത്തെ ആശുപത്രിയിലാണന്നു കണ്ടെത്തിയത്‌. പിതാവുമായി സംസാരിക്കാന്‍ വൈക്കത്തിനു സമീപമുള്ള വീട്ടിലെത്തിയ വൈദികനെ ബന്ധുക്കള്‍ ചേര്‍ന്ന്‌ മാനസികരോഗ ആശുപത്രിയില്‍ അടയ്‌ക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.
തന്റെ മകനു മാനസിക രോഗമുണ്ടെന്നും പൂര്‍ണബോധത്തോടെയല്ല വിവാഹം കഴിച്ചതെന്നും അതിനാല്‍ രജിസ്‌ട്രഷന്‍ റദ്ദാക്കണമെന്നും കാട്ടി ജില്ലാ രജിസ്‌ട്രാര്‍ക്ക്‌ വൈദികന്റെ പിതാവിന്റെ പേരില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ഇത്‌ ഹിയറിംഗിനായി വച്ചിരിക്കുകയാണ്‌.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയെങ്കിലും ഭര്‍ത്താവിനെ കാണാന്‍ അധികൃതര്‍ യുവതിയെ അനുവദിച്ചില്ല. തൊടുപുഴ പോലീസുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാതെ വന്നതോടെയാണ്‌ യുവതി ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ്‌ സമരം തുടങ്ങിയത്‌. വിവിധ സംഘടനകള്‍ യുവതിക്ക്‌ സഹായവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. സംഭവം വിവാദമായതോടെ വൈദികനെ പോലീസെത്തി തലയോലപ്പറമ്പ്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.
- See more at: http://www.mangalam.com/print-edition/keralam/209162#sthash.HyYT7b4z.s9xfGNw4.dpuf

No comments:

Post a Comment