Friday, September 14, 2012

കര്‍ദ്ദിനാള്‍ കാര്‍ലോ മാര്‍ട്ടിനി


കര്‍ദ്ദിനാള്‍ കാര്‍ലോ മാര്‍ട്ടിനിയുടെ വിവാദപരാമര്‍ശങ്ങള്‍
കര്‍ദ്ദിനാള്‍ കാര്‍ലോ മാറിയാ മാര്‍ട്ടിനി മരിക്കുന്നതിനു മുമ്പ് ഇറ്റാലിയന്‍ വാര്‍ത്താലേഖകരുമായി കത്തോലിക്കാസഭയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ പങ്കുവെക്കുകയുണ്ടായി. കര്‍ദ്ദിനാളിന്റെ അഭിമുഖസംഭാഷണത്തിന്റെ ചുരുക്കുമാണ് ഇവിടെ തര്‍ജമ ചെയ്തിരിക്കുന്നത്. 

യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തിക മുന്നേറ്റത്തില്‍ കത്തോലിക്കാസഭ ഇന്ന് അന്തസ്സറ്റു   ക്ഷയിച്ചിരിക്കുകയാണ്. പൌരാണികമായ സഭയുടെ സംസ്ക്കാരത്തില്‍ക്കൂടി തലമുറകളായി പടുത്തുയര്‍ത്തിയ കൂറ്റന്‍ ദേവാലയങ്ങളും സഭാസ്ഥാപനങ്ങളും ആധുനികതയുടെ മുന്നേറ്റത്തില്‍  പ്രവര്‍ത്തനരഹിതമായി ക്കൊണ്ടിരിക്കുന്നു.  എവിടെയും ശൂന്യത നിറഞ്ഞിരിക്കുകയാണ്. അധികാര മത്തു പിടിച്ചവര്‍ സഭയെ കീഴ്പ്പെടുത്തി. സഭയുടെ ആചാരങ്ങളിലും കര്‍മ്മങ്ങളിലും വേഷഭൂഷാദകളിലും  നാം ഇന്നു കാണുന്നത്  വെറും ആഡംബരഭ്രമങ്ങള്‍ മാത്രം.  ആത്മീയതയെ കപടതകൊണ്ടു മറച്ചു വെച്ച ഇത്തരം ആചാരങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ? ഇവരുടെ സുഖനിദ്രകള്‍ വിശ്വാസികളുടെ തോളിന്മേല്‍ വീണ്ടും വീണ്ടും ഭാരം അര്‍പ്പിക്കുന്നു. യേശു ധനികനെ ശിഷ്യനായി വിളിച്ചപ്പോള്‍ അയാള്‍ ദുഖിതനായി മടങ്ങി പോയതുപോലെ  നാം ഇന്നു സഭയെ  കാണുന്നു.  കുത്തഴിഞ്ഞ സഭയെ ഈ നീര്‍ക്കയത്തില്‍നിന്നും പെട്ടെന്നു കര കയറ്റുവാന്‍ സാദ്ധ്യമല്ലെന്നു അറിയാം. ആത്മാക്കള്‍ക്ക് വേണ്ടി രക്തം ചീന്തിയ സഭയുടെ രക്തസാക്ഷികളുടെ മനോവീര്യം  ഇന്നു സഭയില്‍ എവിടെയാണ് അസ്തമിച്ചത്? എന്തു വില കൊടുത്താണെങ്കിലും സഭയുടെ പവിത്രത വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
സഭ ഇന്നു ചാമ്പലുകൊണ്ട് മൂടപ്പെട്ട അഗ്നികൂമ്പാരം പോലെയാണ്. ജ്വലിക്കുന്ന തീക്കട്ടകള്‍കൊണ്ട്  വാര്‍ത്തെടുത്തിരിക്കുന്ന സഭ, ബാഹ്യമായ കാഴ്ച്ചപ്പാടില്‍ ഒളിഞ്ഞിരിക്കുന്ന അധര്‍മ്മം കൊണ്ടു ആവരണം ചെയ്തിരിക്കുകയാണ്.  ചിലപ്പോള്‍ ശക്തിഹീനനെപ്പോലെ അറിയാതെ തീക്കുള്ളില്‍ പതിക്കാറുമുണ്ട്. ചാരകൂമ്പാരത്തിനുള്ളില്‍ പതുങ്ങിയിരിക്കുന്ന തീ അണച്ചു  സ്വയം രക്ഷപ്പെട്ടു നാം എങ്ങനെ സ്നേഹത്തിന്റെ കൈത്തിരികള്‍ അടങ്ങിയ അഗ്നിപ്രഭ പൂര്‍വാധികം ഊര്‍ജസ്വലതയോടെ പുന:സ്ഥാപിക്കും?
പുതിയ നിയമത്തിലെ സമരിയാക്കാരനെപ്പോലുള്ളവര്‍ ഇന്നു എവിടെ? സ്നാപകനെപ്പോലെ വിശ്വാസത്തില്‍ ആവേശം ഉള്ളവര്‍ ആര്? സുവിശേഷത്തിലെ പോളിന്റെ വ്യക്തിപ്രഭാവവും ധൈര്യവും  ആര്‍ക്കുണ്ട്?  മേരി മഗ്ദാലനായെപ്പോലെ വിശ്വാസത്തിന്റെ മറ്റൊരു കാവല്‍ക്കാരി ഈ ഭൂമുഖത്ത്  ആരാണ് ഉള്ളത്? നവീകരണ ചിന്താഗതിയുള്ള, സഭയുടെ ഭരണചുമതലകള്‍ ഇല്ലാത്ത, ദാരിദ്ര്യം അറിഞ്ഞിട്ടുള്ള, പന്ത്രണ്ടു  യുവശിക്ഷ്യന്മാരെ  സ്വീകരിക്കുവാന്‍, ഭരണകാര്യങ്ങളില്‍ വ്യാപ്രുതരായിരിക്കുന്ന ബിഷപ്പുമാരോടും മാര്‍പ്പാപ്പയോടും ഒരു അപേക്ഷയുണ്ട്. അങ്ങനെയെങ്കില്  യുവാക്കളുടെ പുതിയ ലോകം പരിശുദ്ധ ആത്മാവില്‍ ആകൃഷ്ടരായി യേശുവിന്റെ സന്ദേശം ലോകത്ത് വ്യാപിപ്പിക്കുമായിരുന്നു. .
കര്‍ദ്ദിനാള്‍ തുടര്‍ന്നു ; സഭയില്‍ ഒളിഞ്ഞിരിക്കുന്ന അഴുക്കു ചാനലുകളെ തുടച്ചുമാറ്റി പരിശുദ്ധമാക്കുവാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉള്കൊള്ളുവാന്‍ സാധിക്കുമെന്നും  ചിന്തിക്കണം. ആദ്യം വേണ്ടത് സഭയുടെ  ചിന്താഗതിയിലെ പരിവര്‍ത്തനമാണ്, തെറ്റുകള്‍ അറിഞ്ഞു സമൂല വിപ്ലവത്തിന്റെതായ ഒരു പാത തന്നെ വെട്ടിത്തുറക്കണം . മാര്‍പ്പാപ്പാ മുതല്‍ ആഗോള മെത്രാന്‍, പുരോഹിതര്‍വരെ തെറ്റുകള്‍ തിരുത്തി ഭാവിയിലേക്ക് കുതിച്ചു ചാടേണ്ടത്‌   ഇന്നിന്റെ ആവശ്യമാണ്. പ്രകൃതിവിരുദ്ധമായി കുട്ടികളെ ദുരുപയോഗം ചെയ്തു  ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുന്ന  പുരോഹിതര്‍ക്കും മാറ്റം  കൂടിയേ തീരൂ.
നമ്മോടു  സ്വയം ചോദിക്കൂ,  ജനം  ഇന്നത്തെ സഭയുടെ ലൈംഗിക നയങ്ങളില്‍ ചെവികൊടുക്കുമോ?  ആധികാരികമായി സഭയ്ക്ക്  ഒരു മനുഷ്യന്റെ സ്വകാര്യജീവിതത്തിലുള്ള ലൈംഗികവിഷയങ്ങളില്‍  ഇടപെടുവാന്‍ എന്തവകാശം? ചുരുക്കത്തില്‍, സഭയുടെ ബാലിശനയങ്ങളെ  വാര്‍ത്തകളില്‍ ലോകം ഇന്നു പരിഹാസത്തോടെ  ഉറ്റുനോക്കുന്നതു കാണാം.
ദൈവത്തിന്റെ വചനങ്ങള്‍ സഭ മാനിക്കുന്നുണ്ടോ? വിലക്കിയിരുന്ന ബൈബിള്‍ രണ്ടാം വത്തിക്കാന്‍ കൌണ്‍സിലില്‍ കത്തോലിക്കര്‍ക്ക് തുറന്ന പുസ്തകമായി കൊടുത്തു. ദൈവത്തിന്റെ വചനങ്ങള്‍
ഹൃദ്യസ്ഥമാക്കിയവര്‍ക്ക് സഭയുടെ മാറ്റങ്ങളെ ഉള്കൊള്ളുവാന്‍ കഴിയും. ഉത്തരം കിട്ടാത്ത പലതിനും വചനങ്ങള്‍ ഉത്തേജനം നല്‍കും. വ്യക്തിപരമായ കാഴ്ചപ്പാടില്‍  സ്വയം ഉത്തരങ്ങളും ലഭിക്കാം. വചനങ്ങള്‍ ഹൃദയ പരിമളങ്ങളാണ്, ലളിതവും ആണ്. അന്വേഷിക്കുന്നവന്റെ സഹകാരിയായി ഹൃദയത്തില്‍ സദാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കും. 
മനുഷ്യന്റെ ഉപബോധ മനസ്സില്‍ സ്വയം അലിഞ്ഞു ചേരുന്ന ഈ സത്തയെ അന്വേഷിച്ചു കൊടുക്കുവാന്‍ പുരോഹിതനോ സഭാ ചട്ടങ്ങള്‍ക്കോ സാധ്യമല്ല. ബാഹ്യമായ എല്ലാ സഭാതത്വങ്ങളും നിയമസംഹിതകളും ഹൃദയത്തിന്റെ ഭാഷ ശരിവെക്കുവാനുണ്ട്. കുതിച്ചുയരുന്ന ആത്മാവിന്റെ വിവേചനവും തിരിച്ചറിയും. 
ആര്‍ക്കുവേണ്ടിയാണ്  കൂദാശകളെല്ലാം  സ്ഥാപിച്ചിരിക്കുന്നത്? കൂദാശകള്‍, സഭയുടെ ആന്തരികസൌഖ്യം തേടി വരുന്നവര്‍ക്കാണ്.  മനുഷ്യജീവിതയാത്രയില്‍ ബലഹീനര്‍ക്ക് ആശ്വാസവും നല്‍കും. അല്ലാതെ,  മനുഷ്യനെ ഒരുവന്റെ  അനുസരണവലയത്തില്‍ കുടുക്കുവാനുള്ളതല്ല കൂദാശകള്‍.  കൂദാശകള്‍ സ്വീകരിക്കുന്നതു  ആത്മീയ ഉണര്‍വിനും ഹൃദയ ശക്തിക്കും വേണ്ടിയല്ലേ?
വിവാഹ മോചനം നേടിയവരെയും പുനര്‍വിവാഹം ചെയ്യുന്നവരെയും അവരുടെ വളര്‍ന്നു വന്ന കുടുംബങ്ങളെയും ഓര്‍ത്തു പോവുന്നു. അവര്‍ക്കും സുരക്ഷിതമായ ഒരു ജീവിതം വാഗ്ദാനം ചെയ്യണം. ദൈവം ബന്ധിച്ചത് മനുഷ്യന്‍ വേര്പെടുത്തരുതെന്നുള്ള  വൈവാഹിക നിയമങ്ങള്‍ സഭ ഉയര്‍ത്തിപ്പിടിക്കുന്നു. വൈവാഹിക ബന്ധത്തില്‍ക്കൂടികുടുംബജീവിത വിജയങ്ങള്‍ നേടിയെടുക്കുന്നതും ദൈവത്തിന്റെ കാരുണ്യമാണ്.
പുനര്‍വിവാഹം സഭ അനുവദിച്ചു കൊടുക്കുകയില്ലാത്ത സ്ഥിതിക്ക് പുനര്‍വിവാഹത്തിനു ശേഷമുള്ള മക്കളുടെ കാര്യം എന്തെന്ന് സഭ ഗൌനിച്ചിട്ടുണ്ടോ? കത്തോലിക്കാ അന്തരീക്ഷത്തില്‍നിന്നും മാറി നില്‍ക്കുന്ന പുനര്‍ വിവാഹത്തിലെ കുട്ടികള്‍ സഭയുടെ ആത്മീയ അധികാരത്തില്‍നിന്നും അകന്നുപോവുന്ന വസ്തുതയും  എന്തുകൊണ്ട് ഗൌനിക്കുന്നില്ല. അവര്‍ക്ക് മുമ്പില്‍ സഭ ഒരു അടഞ്ഞ അദ്ധ്യായമാവുകയാണ്.
ഒരു സ്ത്രീയെ അവരുടെ ഭര്‍ത്താവ് തന്റെതല്ലാത്ത കാരണത്താല്‍  ഉപേക്ഷിച്ചുവെന്നിരിക്കട്ടെ. മൂന്നു മക്കളുമായി കഴിയുന്ന അവര്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി വീണ്ടും ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു. അയാള്‍ അവരെയും മൂന്നു മക്കളെയും  സ്നേഹിച്ചു പരിപാലിക്കുന്നു. രണ്ടാം വിവാഹം വിജയകരമായിട്ടു സന്തുഷ്ടകുടുംബമായി കഴിയുന്നു. ഈ കുടുംബത്തോട് വിവേചനം കാണിക്കുന്നുവെങ്കില്‍ വീണ്ടും വിവാഹം കഴിച്ച ഈ സ്ത്രീയും മക്കളും ഒരുപോലെ സഭയെ വെറുക്കുകയില്ലേ? മാതാ പിതാക്കള്‍ സഭക്ക് വെളിയില്‍ ആവുമ്പോള്‍ ഭാവി തലമുറകളായ ഈ കുഞ്ഞുങ്ങളും സഭയ്ക്ക് നഷ്ടപ്പെടുകയില്ലേ?
വിവാഹ മോചനം നേടിയ ദമ്പതികള്‍ക്ക് കുര്‍ബാന സ്വീകരിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ കൊലപാതകം ചെയ്തവനും  വ്യഭചാരിക്കും സ്ഥിരം മോഷ്ടാവിനും കൂദാശകള്‍ നിഷേധിച്ചിട്ടില്ല.  എങ്ങനെ ഈ കൊടും പാപങ്ങള്‍ ചെയ്യുന്നവരുടെമേല്‍ കൂദാശകളാല്‍ പരിശുദ്ധമാത്മാവിന്റെ ശക്തി ആവഹിക്കുന്നതെന്നു മനസിലാകുന്നില്ല.
നവീകരണ ലോകത്ത് സഭ ഇന്ന്  ഇരുന്നൂറു വര്ഷം പിന്നിലാണ്. എന്താണ് അനീതിയുടെ ഈ ചട്ടക്കൂട്ടില്‍ ഒതുങ്ങിയിരിക്കുന്ന സഭയ്ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കാത്തത്.?  മാറ്റത്തിന്റെ മുറവിളിയുമായി ജനങ്ങള്‍ വിപ്ലവകാഹളം മുഴക്കുന്നില്ല. ആരെ നാം ഭയപ്പെടണം? ആത്മവീര്യത്തെക്കാള്‍ ഭയമോ? എന്തു തന്നെയാണെങ്കിലും വിശ്വാസമാണ് സഭയുടെ അടിത്തറ. വിശ്വാസം, സത്യം,  ആത്മധൈര്യം,  പ്രത്യാശ നമ്മെ നവജീവിതത്തിലേക്ക് നയിക്കുന്നു.
കര്‍ദ്ദിനാള്‍ തന്റെ അഭിമുഖം ഉപസംഹരിക്കുന്നത്‌ ഇങ്ങനെ. " ഞാന്‍ ഇന്നു വൃദ്ധനും രോഗിയുമാണ്. മറ്റുള്ളവരുടെ സഹായത്താല്‍  എന്റെ അന്ത്യ ജീവിതയാത്ര തുടരുന്നു. എനിക്കു ചുറ്റുമുള്ള  നല്ലവരായവരുടെ ലോകം എന്നെ സ്നേഹിക്കുന്നു. അര്‍പ്പിതമനോഭാവത്തോടെ രാവും പകലുമില്ലാതെ എന്നെ പരിചരിക്കുന്നു. എനിക്കു ലഭിക്കുന്ന ഈ സ്നേഹത്തിന്റെ ശക്തിയെക്കാള്‍ യൂറോപ്പിലെയും അമേരിക്കന്‍ ഐക്യ നാടുകളിലെയും പോലെ വിശ്വാസമറ്റ,  സത്യമില്ലാത്ത ശൂന്യതയിലെ കപടത  നിറഞ്ഞ സഭയേ  വിലമതിക്കുവാന്‍ സാധിക്കുന്നില്ല. സ്നേഹം എന്റെ ക്ഷീണത്തെ പരാജയപ്പെടുത്തി. മുഴുവന്‍ ശക്തിയും ഞാന്‍ തിരിച്ചു പിടിക്കുന്നതായും തോന്നുന്നു.  ദൈവം കാരുണ്യവാനും സ്നേഹഹൃദയനുമാണ്."
" പ്രിയപ്പെട്ടവരേ, ഒരേയൊരു ചോദ്യം നിങ്ങളോടായി എനിക്കു ചോദിക്കുവാനുള്ളത്,  നമ്മുടെ  സഭയുടെ  പരിശുദ്ധി വീണ്ടെടുക്കുവാന്‍ നിങ്ങള്ക്ക് എന്തു ചെയ്യുവാന്‍ സാധിക്കും" ?

No comments:

Post a Comment